Tuesday, October 6, 2009

ഓര്‍മ്മകളെ കരയിച്ച തിര....എന്റെ ജനന്‍.

"ഞനോര്‍ക്കുന്നു, ഇടിയും മിന്നലുമുള്ള ഒരു രാത്രി മഴ നനഞു ഞാന്‍ നടക്കുമ്പോ മനസില്‍ വന്ന വരികള്‍.
ഞാന്‍ കരുതിയത് അത് പുതിയ കവിത മുളപൊട്ടുന്നതാണെന്നാ
പിന്നെയാ മനസിലായേ
അതു പേടിയുടെ ജല്‍പ്പനങളായിരുന്നന്ന്...."

കയ്യിലിരുന്ന ഗ്ലാസ്സ് നെഞ്ജ്ജോട് ചേര്‍ത്തു വച്ഛ് കസേരയില്‍ പിന്നോട്ടാഞിരുന്ന് ഞാന്‍ ‘ജനന്റെ നേര നോക്കി
ഒന്നര മണിക്കൂറിലേറെയായ് അവന്‍ നിറുത്താതെ സംസാരിക്കുന്നു
ഗ്ഗ്ലാസുകള്‍ നിറയുന്നു
ഒഴിയുന്നു
പിന്നെയും നിറയുന്നു.
പക്ഷെ അവന്റെ വാക്കുകളുടെ ഒഴുക്ക് നിലയ്ക്കുന്നില്ല.
‘ജനന്‍ എപ്പോഴും ഇങനെയായിരുന്നു,

കള്ളിന്റെ മണമുള്ള കവിതകള്‍ പാടുന്ന,
സ്നേഹിക്കാന്‍ മാത്രമറിയാവുന്ന.
ഞാനും നീയുമെന്നു പറയാത്ത,
ഞാനും നമ്മളും എന്നു പറയുന്ന ജനന്‍..

ത്രിശൂരിലെ ഒരു കവിയരങില്‍ വച്ചായിരുന്നു ഞാനാദ്യമായ് ‘ജനനെ കാണുന്നത് തീക്ഷ്ണമായ കണ്ണുകളോട് കൂടിയ വെളുത്ത് കൊലുന്നനെയുള്ള ഒരു ചെറുപ്പക്കാരന്‍.

“കടലിന്റെ കരയുന്ന തിരയാണു ഞാന്‍
പൂഴി മണലില്‍ പുതയുന്ന ഞണ്ടാണ് ഞാന്‍“

ജനന്‍ പാടുന്നു,
ശ്വാസം വിടാന്‍ പോലും മറന്ന് ഒരു സദസ്സ്, അതില്‍ ഞാനും
എല്ലാവരും ഇഷട്ടപ്പെട്ട ജനന്റെ ‘ഞാന്‍’ എന്ന കവിത ആദ്യമായ് ഞാനന്നാണ് കേട്ടത്.

സ്നേഹം മനസില്‍ സൂക്ഷിക്കുന്നവരുടെ കൂടിച്ചേരലുകളായിരുന്നു അവിടം,
കഥകള്‍
കവിതകള്‍
ഗസലുകള്‍
അതിര്‍വരമ്പുകളില്ലാതെ, വാശിയില്ലാതെ, മത്സരമില്ലാതെ, ലഹരിയില്‍ ആറാടുന്ന സ്നേഹം

അന്ന് വൈകുന്നേരം രാഘവന്‍ കൂട്ടംത്തറയുടെ വക “കള്ളരങില്‍” ഞങള്‍ “ഗ്ലാസ്സ്മേറ്റ്സായി
വോഡ്ക്കയുടെ വെളുപ്പിനെ ഇഷ്ട്ടപ്പെട്ട് ഞാനും ജനനും ഒരേ ഗ്ലാസ്സില്‍ ചുണ്ട് നനച്ച രാത്രി

‘കള്ളിന്റെ കാപട്യമാല്ല മക്കളേ എന്റെ സ്നേഹം’
നിങളെങ്കിലും മനസിലാക്കൂ “ എന്ന് പറഞ് രാഘവേട്ടന്‍ കരഞ രാത്രി,
ഏറെ വൈകി ബസ്സില്‍ കയറിയിരുന്ന എന്നെ നോക്കി കൈവീശി അവന്‍ പറഞു
‘’ഇനിയും കാണാം സഖാവേ ‘’

തിരിച്ചുള്ള യാത്രയില്‍ ഞാനോര്‍ത്തു ഇനിയെന്നാണ് സഖാവേ വീണ്ടും കാണുക, എവിടെ വച്ച്..?
കള്ളിന്റെ മണത്തില്‍ കവിതയുടെ സ്നേഹം തന്ന് ഇരുളില്‍ നീ എവിടെക്കാണ് മറഞത്

പക്ഷേ ഇന്ന് വീണ്ടും അവിചാരിതമായ് ഞങ്ങള്‍ കണ്ടുമുട്ടി
രാഘവേട്ടന്റെ ചിതയ്ക്കകലെ..
കള്ളിന്റെ മണമില്ലാതെ,
കണ്ണുകള്‍ കലങിയ ജനനെ ഞാന്‍ കണ്ടു

“നമുക്കെവിടെയെങ്കിലും ഒന്നിരിക്കാം“ അവന്റെ ശബ്ദം പതറിയിരുന്നു

ഒന്നര മണിക്കൂറിലേറെയായ് ഇപ്പോ ഇവിടെ വന്നിട്ട്, ഈ ബാറിലെ ചെറിയ വെളിച്ചത്തിലിരുന്നവന്‍ പറഞതു മുഴുവന്‍ പേടിപ്പെടുത്തുന്ന ചിന്തകളെക്കുറിചാ‍യിരുന്നു..

“എനിക്ക് എല്ലാ‍ത്തിനോടും പേടിയാ പാണ്ടവാ...
മഴയെ സ്നേഹിക്കുമ്പോ മിന്നലിനെ പേടി“
‘അവളുടെ ചിരിയെ സ്നേഹിക്കുമ്പോ, ഇനിയും മനസിലാവാത്ത അവളുടെ മനസിനെ പേടി‘
‘പുസ്തകങളെ സ്നേഹിക്കുമ്പോ, ചിതലുകളെ പേടി‘
വന്ന് വന്ന് എല്ലാത്തിനോടും പേടി തോന്നുന്നു
ഈ മദ്ദ്യത്തിനോടു വരെ ...
അല്‍പ്പം കഴിയുമ്പോ കെട്ടിറങുമല്ലോ എന്ന പേടി”
കയ്യിലിരുന്നത് ഒറ്റ വലിക്കു തീര്‍ത്ത് അവന്‍ അടുത്ത പെഗ്ഗിന് ഓര്‍ഡര്‍ ചെയ്തു.


എന്റെ മനസില്‍ മുഴുവന്‍ രാഘവേട്ടനായിരുന്നു.

“മക്കളേ“ എന്ന് സ്നേഹത്തോടെ വിളിക്കാന്‍ ഇനി രാഘവേട്ടനില്ല..

പണ്ട് ഒരു പുസ്തകചന്തയില്‍ “പത്മരാജന്റെ തിരക്കഥകള്‍“ എന്ന പുസ്തകത്തിന്റെ വിലയും പോക്കറ്റിലെ ചില്ലറകളുടെ എണ്ണവും കൂട്ടിക്കിഴിച്ചു നില്‍ക്കുമ്പോ

“എടുത്തോ പൈസ അടുത്ത തവണ കാണുമ്പോ തന്നാ മതി”
എന്നു പറഞ ഒരു താടിക്കാരന്‍.

പിന്നെ രാഘവേട്ടാ എന്ന് വിളിച്ചു തുടങിയപ്പോ
പുസ്തകങള്‍ മത്രമല്ല ചായയും, പരിപ്പുവടയും കണ്ണേട്ടന്റെ കടയില്‍ നിന്നു വയറു നിറയെ തട്ട് ദോശയും പിന്നെ ത്രിശൂര് വരുമ്പോഴൊക്കെ തിരിച്ചു പോകാനുള്ള വണ്ടിക്കൂലിയും തരാറുള്ള എന്റെ രാഘവേട്ടന്‍.
ഇനിയില്ല.
ഫെയര്‍ വെല്‍ പാര്‍ട്ടിയും ബൊക്കെയും എല്ലാം വാങി രാഘവേട്ടന്‍ യാത്രയായിരിക്കുന്നു.

മരണം ,
അത് മനസില്‍ നിറയ്ക്കുന്ന തണുപ്പ്

ജനന്റെ പതറിയ ശബ്ദം.
“രണ്ട് ദിവസം മുന്‍പ് ത്രശൂര് വച്ച് രാഘവേട്ടന്‍ പറഞത് ഞാനോര്‍ക്കുവാ..
"മനസ്സ് കൈമോശം വന്ന പോലെ, പുസ്തകങളിലൊന്നും ശ്രദ്ദ നില്‍ക്കുനില്ല ജനാ..”
അവന്‍ കരഞു തുടങിയെന്നെനിക്കു തോന്നി.
"എന്തിനാടാ അയ്യാള്‍ നമ്മളെയൊക്കെ ഇത്രയും സ്നേഹിച്ചത്
പുസ്തകങള്‍ തന്ന്
ഭക്ഷണം വാങി തന്ന്
കള്ള് വാങി തന്ന്
ഒടുവില്‍ യാത്രപേലും പറയാതെ എങോട്ടോ പോയി...”

അവന്റെ ശബ്ദം ഇഴഞുതുടങിയിരുന്നു.
മതി ജനാ.. വാ നമുക്ക് പോകാം” ഞാനെഴുന്നേറ്റു.
അവന്‍ വന്നില്ല, കലങിയ കണ്ണുകള്‍ തുടച്ച് അവന്‍ എന്തോക്കെയൊ പുലമ്പിക്കൊണ്ടിരുന്നു.

പിന്നെ കുറെകാലം ഞാന്‍ ജനനെ കണ്ടില്ല, എല്ലാ സദസുകളിലും ഞാന്‍ അവനെ തേടി
ഒരിടത്തും അവനെ മാത്രം കണ്ടില്ല.
മാസങള്‍ക്കു ശേഷം ത്രിശ്ശൂരിലെ അക്കാദമി ഹോളില്‍ വച്ച് ഞാനവനെ കണ്ടു,
പിന്‍ നിരയില്‍
കള്ളിന്റെ മണമില്ലാതെ
കണ്ണുകളില്‍ പ്രകാശമില്ലതെ, ജനന്‍

എന്റെ അരികിലിരുന്നവന്‍ കരഞു,
ഒന്നും എഴുതാന്‍ കഴിയുന്നില്ലടാ...ഒരു വരി പോലും

“ശരിയാവും ജനാ, എല്ലാവര്‍ക്കുമുള്ളതാ ഈ റൈറ്റേഴ്സ് ബ്ലോക്ക്“
ഞാനവനെ സമാധാനിപ്പിക്കാന്‍ നോക്കി.
“വയ്യ ഇങനെ,
ശ്വസം എടുക്കാന്‍ പോലും പറ്റാത്ത പോലെ
എഴുതാതെ എനിക്കു ജീവിക്കാന്‍ കഴിയില്ലടാ”
അവന്റെ ശബ്ദത്തില്‍ തീരെ ഊര്‍ജ്ജമുണ്ടായിരുന്നില്ല. തോറ്റു പേയവനെപ്പേലെ അവന്‍ തലകുനിച്ചിരുന്നു.


അന്ന് എത്ര കുടിച്ചിട്ടും അവന്‍ അതികമോന്നും സംസാരിചില്ല
ഞാന്‍ ബസ്സില്‍ കയറാന്‍ നേരം അവന്‍ പറഞു
“തോറ്റു പോയി പാണ്ടവാ ഞാന്‍,
ഈ ലോകത്ത് തോല്‍ക്കുന്നവന് ജീവിക്കാനധികാരമില്ല,
അല്ലെങ്കില്‍ തന്നെ എന്തിനു വേണ്ടി..?
ജോലി മടുത്തിരിക്കുന്നു
“ഇനി എന്തെങ്കിലും എഴുതാന്‍ കഴിയുമെന്നും തോനുന്നില്ല, ഒരു ആത്മഹത്യാകുറിപ്പ് എഴുതാന്‍ ശ്രമിക്കുന്നുണ്ട്
തീരുന്ന അന്ന്......
യാത്രപറഞില്ലെങ്കിലും പരിഭവിക്കരുത്..”
ഞാനെന്തെങ്കിലും പറയും മുന്‍പ് അവന്‍ നടന്നകന്നു.

ആഴ്ചകള്‍ക്കു ശേഷമുള്ള ഒരു വൈകുന്നേരം പ്രതാപേട്ടന്റെ ഒരു കോള്‍ എന്നെ തേടി വന്നു
“നമ്മുടെ ജനന്‍...!!!
എന്റെ തലയ്ക്കകത്തുകൂടെ വലിയോരു ശബ്ദത്തില്‍ ചൂളം വിളിച്ചുകോണ്ട് ഒരു ട്രെയിന്‍ കടന്നു പോയി.
വെളുത്ത് കൊലുന്നനെയുള്ള ഒരു ചെറുപ്പക്കാരന്‍ ഒരു റെയില്‍വേ ട്രാക്കിലൂടെ നടന്നു പോകുന്നു എന്തോക്കെയോ പുലമ്പിക്കൊണ്ട്.